ടെൽ അവീവ്: ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന സൊഹ്റാൻ മംദാനിയുടെ ഭീഷണി അവഗണിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരം സന്ദർശിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇസ്രയേലിനു നിലനിൽക്കാൻ അവകാശമുണ്ടെന്നു സമ്മതിച്ചാൽ മംദാനിയുമായി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം ഒരഭിമുഖത്തിൽ വ്യക്തമാക്കി.
ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ വംശജനായ മംദാനി, നേരത്തേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് നെതന്യാഹുവിനു മുന്നറിയിപ്പു നല്കിയത്. നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ പോലീസിനെ അയച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വാറന്റ് നടപ്പാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, വാറന്റ് നടപ്പാക്കാനുള്ള അധികാരം മംദാനിക്കില്ലെന്നാണു സൂചന.
2024 നവംബറിലാണ് ഐസിസി നെതന്യാഹുവിനെതിരേ വാറന്റ് പുറപ്പെടുവിച്ചത്. അമേരിക്ക ഐസിസിയുടെ ഭാഗമല്ല. അതിനാൽ വാറന്റ് നടപ്പാക്കാൻ ബാധ്യതയില്ല. ഇതിനു പുറമേ നെതന്യാഹുവിനെതിരേ വാറന്റ് പുറപ്പെടുവിച്ചതിന്റെ പേരിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഐസിസിക്കെതിരേ ഉപരോധം ചുമത്തുകയും ചെയ്തിരുന്നു.